1 ദേവാലയവും കൊട്ടാരവും പണിയുവാന്‍ സോളമന് ഇരുപതു വര്‍ഷത്തോളം വേണ്ടി വന്നു.2 പിന്നീടു സോളമന്‍ ഹീരാമില്‍ നിന്നു ലഭിച്ച പട്ടണങ്ങള്‍ പുതുക്കിപ്പണിത്, ഇസ്രായേല്യരെ അവിടെ വസിപ്പിച്ചു.3 അതിനുശേഷം സോളമന്‍ ഹമാത്ത്സോബാ പിടിച്ചടക്കി.4 മരുഭൂമിയില്‍ തദ്മോറും ഹമാത്തില്‍ സംഭരണനഗരങ്ങളും പണികഴിപ്പിച്ചു.5 കൂടാതെ മതിലും കവാടങ്ങളും ഓടാമ്പലുകളും കൊണ്ടു സുരക്ഷിതമായ ഉത്തരദക്ഷിണ ബേത്ത്ഹോറോണ്‍ നഗരങ്ങള്‍,6 ബാലാത്ത്, സോളമനുണ്ടായിരുന്ന സംഭരണ നഗരങ്ങള്‍, രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കുമുള്ള നഗരങ്ങള്‍ ഇങ്ങനെ ജറുസലെമിലും ലബനോനിലും തന്‍റെ ആധിപത്യത്തിലുള്ള ദേശങ്ങളിലൊക്കെയും ആഗ്രഹിച്ചതെല്ലാം അവന്‍ പണിതു.7 ഇസ്രായേല്യരല്ലാത്ത ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിങ്ങനെ8 ദേശത്തു ശേഷിച്ചിരുന്നവരെ സോളമന്‍ ദാസ്യവൃത്തിക്കു നിയോഗിച്ചു. അവര്‍ ഇന്നും അങ്ങനെ തുടരുന്നു.9 എന്നാല്‍, ഇസ്രായേല്യരെ സോളമന്‍ അടിമവേലയ്ക്ക് ഏര്‍പ്പെടുത്തിയില്ല, അവരെ പടയാളികളായും പടത്തലവന്‍മാരായും രഥങ്ങളുടെയും കുതിരകളുടെയും അധിപതികളായും നിയമിച്ചു.10 സോളമന്‍രാജാവിന്‍റെ പ്രധാന സേവകന്‍മാരായി, ജനത്തിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നവര്‍, ഇരുനൂറ്റന്‍പതു പേരുണ്ടായിരുന്നു.11 കര്‍ത്താവിന്‍റെ പേടകം ഇരിക്കുന്നിടം വിശുദ്ധമാണ്; ആകയാല്‍ ഫറവോയുടെ മകളായ എന്‍റെ ഭാര്യ, ഇസ്രായേല്‍രാജാവായ ദാവീദിന്‍റെ കൊട്ടാരത്തില്‍ വസിച്ചുകൂടാ എന്നു പറഞ്ഞ് സോളമന്‍ അവളെ അവിടെ നിന്നു കൊണ്ടുപോയി അവള്‍ക്കായി പണിത കൊട്ടാരത്തില്‍ പാര്‍പ്പിച്ചു.12 ദേവാലയ പൂമുഖത്തിന്‍റെ മുന്‍പില്‍ താന്‍ പണിയിച്ച കര്‍ത്താവിന്‍റെ ബലിപീഠത്തിന്‍മേല്‍13 മോശയുടെ കല്‍പനയനുസരിച്ച്, സാബത്ത്, അമാവാസി എന്നീ ദിവസങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍, വാരോത്സവം, കൂടാരത്തിരുനാള്‍ എന്നീ മൂന്നു വാര്‍ഷികോത്സവങ്ങളിലും അതതുദിവസത്തെ വിധിയനുസരിച്ചു സോളമന്‍ ദൈവത്തിനു ദഹനബലികള്‍ അര്‍പ്പിച്ചു.14 തന്‍റെ പിതാവായ ദാവീദു നിര്‍ദേശിച്ചിരുന്നതുപോലെ പുരോഹിതന്‍മാരെ ഗണം തിരിച്ച് അതതു ശുശ്രൂഷയ്ക്കായി നിയോഗിച്ചു. സ്തുതിഗീതം ആലപിക്കാനും പുരോഹിതന്‍മാരെ സഹായിക്കാനുമായി ലേവ്യരെ ഓരോ ദിവസത്തെ ക്രമമനുസരിച്ചു നിയമിച്ചു. കൂടാതെ, ഓരോ വാതിലിനും കാവല്‍ക്കാരെയും നിയോഗിച15 ഭണ്‍ഡാരത്തിന്‍റെ കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ പുരോഹിതന്‍മാരും ലേവ്യരും രാജകല്‍പന ധിക്കരിച്ചില്ല.16 ദേവാലയത്തിന്‍റെ അടിസ്ഥാനമിട്ടതു മുതല്‍ പൂര്‍ത്തീകരിക്കുന്നതുവരെയുള്ള സകല പണികളും സമാപിച്ചു. അങ്ങനെ ദേവാലയം പൂര്‍ത്തിയായി.17 പിന്നീടു സോളമന്‍ ഏദോംദേശത്തെ എസിയോന്‍ഗേബെര്‍, ഏലോത്ത് എന്നീ തുറമുഖനഗരങ്ങളിലേക്കു പോയി.18 ഹീരാം സ്വന്തം സേവകരുടെ നേതൃത്വത്തില്‍ സോളമനു കപ്പലുകള്‍ അയച്ചുകൊടുത്തു. ഒപ്പം പരിചയസമ്പന്നരായ നാവികരെയും. അവര്‍ സോളമന്‍റെ ഭൃത്യന്‍മാരോടുകൂടെ ഓഫീറിലേക്കു പോയി; അവിടെ നിന്ന് അവര്‍ നാനൂറ്റന്‍പതു താലന്തു സ്വര്‍ണം സോളമന്‍രാജാവിനു കൊണ്ടുവന്നു കൊടുത്തു.
Copyright 2008. P.O.C.Designed and Maintained by Jesus Youth